മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു: അനധികൃത താമസക്കാര്‍ക്കും തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം

സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേയ്ക്ക് മടങ്ങുന്നതിന് മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി ക്വാലാലംമ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. സാധുവായ പാസ്സ്പോർട്ടോ വിസയോ മറ്റ് ആധികാരിക രേഖകളോ ഇല്ലാതെ മലേഷ്യയിൽ താമസിക്കുന്നവരും, തൊഴിൽ തട്ടിപ്പിൽ കുടുങ്ങി കിടക്കുന്നവരുമായ മലയാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ ഈ അവസരം പ്രയോജന പ്പെടുത്താവുന്നതാണ്. പശ്ചിമ മലേഷ്യയിലും ലാബുവൻ ഫെഡറൽ ടെറിട്ടറിയിലും താമസിക്കുന്നവർക്ക് മാത്രമാണ് പൊതുമാപ്പ് നിലവിൽ ബാധകമാക്കിയിട്ടുള്ളത്. 2024 ഡിസംബർ 31 വരെയാണ് പൊതുമാപ്പിൻ്റെ കാലാവധി.

മലേഷ്യയിലുള്ള വിവിധ സംസ്ഥാനങ്ങളിലെ പതിമൂന്ന് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻറ് ഓഫീസുകളിലാണ് നിലവിൽ പൊതുമാപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത്. മുൻ‌കൂർ അപ്പോയ്ന്റ്മെന്റുകൾ ഇല്ലാതെ തന്നെ അപേക്ഷകർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എൻഫോഴ്‌സ്‌മെൻറ് ഓഫീസുകളിൽ (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ) നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 300 മുതൽ 500 മലേഷ്യൻ റിങ്കിറ്റാണ് പെനാൽറ്റി തുക. ക്രഡിറ്റ് / ഡെബിറ്റ് കാർഡുകളോ, ഇ-വാലറ്റ് ഉപയോഗിച്ചോ പണമടക്കാം. പെനാലിറ്റി അടച്ചു കഴിഞ്ഞാൽ പ്രത്യേക റിപ്പാർ ട്രിയേഷൻ പാസ്സുമുഖേന, അറസ്റ്റോ മറ്റ് ശിക്ഷാ നടപടികളോ കൂടാതെ, രാജ്യം വിടാനാകും. അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികൾക്ക് രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷിച്ചാൽ മുൻഗണനാ പത്രം ലഭിക്കും.