കുവൈറ്റ് ദുരന്തം; ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ 14ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി.  മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ ഉടന്‍ തന്നെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടി നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. 

നേരത്തെ കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയിരുന്നു. ജൂൺ 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനുശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.