പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ലോക കേരളസഭയിൽ പത്ത് പ്രമേയങ്ങൾ

വിഷയവൈവിധ്യം കൊണ്ടും നിലപാടുകളിലും വ്യത്യസ്തമായ പത്ത് പ്രമേയങ്ങൾ ലോക കേരള സഭ പാസാക്കി. ഗാസ അധിനിവേശത്തിനെതിരായി പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ശ്രദ്ധേയമായി. മുപ്പത്താറായിരത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ യുദ്ധത്തിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭാംഗം റജീൻ പുക്കുത്ത് പറഞ്ഞു. പാലസ്തീൻ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീൻ പതാക നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി.

      സമഗ്രമായ കുടിയേറ്റ  നിയമം പാസാക്കുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്ന് കുവൈറ്റ് ദുരന്ത പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെന്റിനോട് ലോക കേരളസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിൽ സ്ഥലം, താമസം എന്നിവയും ഇമിഗ്രേഷൻ നിയമത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യവും  ഉന്നയിച്ചു. ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സുരക്ഷാ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ  നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന പ്രമേയം ഉണ്ണിമായ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു.

      പ്രവാസികളുടെ തൊഴിൽ സുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കേന്ദ്രഗവൺമെന്റ് തയ്യാറാകണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ.കെ സലാം ആവശ്യപ്പെട്ടു. ഭാഷാ പരിമിതിയെ അതിജീവിച്ച് തൊഴിൽമേഖലയിലെത്തുന്നവർപോലും ഇമിഗ്രേഷൻ നടപടികളിൽ കുരുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

      ഫെമ നിയമത്തിലും വിദേശ നാണയ കൈമാറ്റത്തിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന പ്രമേയവും  അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രമേയം സജേഷ് അവതരിപ്പിച്ചു. സ്വകാര്യ ഏജൻസികളുടെ തട്ടിപ്പും ചൂഷണവും നിർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിയമ സഹായത്തിനായി വിദേശ രാജ്യങ്ങളിൽ ലീഗൽ അറ്റാഷെമാരെ നിയമിക്കണമെന്ന് ലോക കേരള സഭ പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഖത്തറിൽ നിന്നുള്ള പ്രതിനിധി സുനിൽകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. നിമിഷ പ്രിയ, അബ്ദുൾ റഹ്‌മാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ജയിലിൽ കഴിയുന്നവർക്ക് ഇത് വലിയ സഹായമായിരിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

      മാതൃകാപരമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി കേന്ദ്ര ഗവൺമെന്റ് നൽകണമെന്ന പ്രമേയം ആർ.പി മുരളി സഭക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതിന് ഇന്ത്യൻ എംബസികൾ എൻ ഒ സി നൽകാത്ത സാഹചര്യം പുന പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

      പ്രവാസ സമൂഹവുമായുള്ള സാംസ്‌കാരിക വിനിമയത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അബ്ദുൾ റഊഫ് പറഞ്ഞു. മലയാള ഭാഷ പ്രചരണത്തിനും സാഹിത്യ അക്കാദമി, ലളിത കല അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നിവയുടെ സാധ്യതകൾ ഉപയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഹാജരാക്കുന്ന വ്യക്തികൾക്ക് പാസ്‌പോർട്ട് നേരിട്ടു നൽകുന്നതിനാവശ്യമായ നടപടികൾ കേന്ദ്രഗവൺമെന്റ് സ്വീകരിക്കണമെന്ന പ്രമേയം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അവതരിപ്പിച്ചു.

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്നലെ ആണ് പ്രൗഢോജ്ജ്വല തുടക്കമായത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 3.45ന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് നാലാമത് ലോക കേരള സഭയ്ക്ക് തുടക്കമായത്.

2018 ൽ 35 രാജ്യങ്ങളിലെ മലയാളി പ്രവാസികളുമായി ആരംഭിച്ച ലോകകേരള സഭ 2020 ൽ എത്തിയപ്പോൾ 48 രാജ്യങ്ങളാകുകയും പിന്നീട് 2022ലെത്തിയപ്പോൾ അത് 63 രാജ്യങ്ങളിലായി വളരുകയും ചെയ്തുവെന്നും നാലാമത് സമ്മേളനത്തിൽ എത്തുമ്പോൾ 100 ലധികം എന്ന നിലയിലേക്ക് രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുകയും ചെയ്തത് ഈ ആശയത്തിന്റെ വിജയമാണ് വെളിവാക്കുന്നതെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. പ്രവാസി സമൂഹത്തിനൊപ്പം വളരുന്ന നാടായി കേരളവും അഭിവൃദ്ധിയിലേക്ക് നടക്കുകയാണ്. സംസ്ഥാനത്തെ നിലവിലെ നിയമസഭാ അംഗങ്ങളും പാർലമെൻറ് അംഗങ്ങളും ആയ 169 പേരും പ്രവാസികളായ 182 പേരും അടങ്ങുന്ന 351 ഇന്ത്യൻ പൗരന്മാരാണ് ലോക കേരള സഭയിൽ അംഗങ്ങളായിട്ടുള്ളത്.

രാജ്യത്തിന് പുറത്തുള്ള 104 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 36 പേരും പ്രവാസത്തിനുശേഷം തിരിച്ചെത്തിയ 12 പേരും പ്രവാസികളായ 30 പേരും ലോക കേരള സഭയിൽ ഉൾപ്പെടുന്നു എന്നത് പ്രവാസികളിലെ തന്നെ വിവിധ മേഖലകളിലെ പ്രാതിനിധ്യം വെളിവാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

പ്രവാസി പ്രമുഖർ അടങ്ങുന്ന വിവിധ മേഖലകളിലെ 200 ഓളം പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യവും ഇത്തവണത്തെ ലോക കേരള സഭയെ അർത്ഥവത്താക്കുന്നതായി ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ചീഫ് സെക്രട്ടറി സഭാ നടപടികൾ ആരംഭിക്കാനായി മുഖ്യമന്ത്രിയെയും സ്പീക്കറെയും വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് സ്പീക്കർ കുവൈറ്റ് അപകടത്തെ സംബന്ധിച്ച ലോക കേരള സഭയുടെ അനുശോചനം അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചു. അനുശോചന പ്രമേയത്തിനുശേഷം സ്പീക്കർ പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു.

റവന്യൂ മന്ത്രി കെ. രാജൻ, ജോൺ ബ്രിട്ടാസ് എം.പി, കെ.ടി. ജലീൽ എം.എൽ.എ, നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കെ.ജി സജി, ജോയിറ്റാ തോമസ്, ബാബു സ്റ്റീഫൻ, വിദ്യാ അഭിലാഷ്, ഗോകുലം ഗോപാലൻ, കെ.വി. അബ്ദുൾഖാദർ എന്നിവരായിരുന്നു പ്രിസീഡിയം അംഗങ്ങൾ. വ്യവസായികളായ എം.എ യൂസഫലി, രവിപിളള, ആസാദ് മൂപ്പൻ എന്നിവർക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ബാബു സ്റ്റീഫൻ, സിവി റപ്പായി, ഗോകുലം ഗോപാലൻ, അനീസ ബീവി, കെ പി മുഹമ്മദ് കുട്ടി, ജുമൈലത്ത് ആദം യൂനുസ്, ഇ വി ഉണ്ണികൃഷ്ണൻ, എ വി അനൂപ്, പുത്തൂർ റഹ്‌മാൻ, ജൈ കെ മേനോൻ, ബിജുകുമാർ വാസുദേവൻ പിള്ള എന്നിവർ ലോക കേരള സഭയ്ക്ക് ആശംസകൾ അർപ്പിച്ചു.