കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസകളും ടൂറിസ്റ്റ് വിസകളും നല്‍കുന്നത് താല്‍ക്കാലികമായി നിർത്തി വെച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസിറ്റ് വിസ നിര്‍ത്തിയത്. തീരുമാനം തിങ്കളാഴ്‌ച പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
‘വിസ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിസ വിതരണ പ്രക്രിയ ക്രമീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ചട്ടങ്ങളോടുകൂടിയ പുതിയ സംവിധാനം തയ്യാറാക്കാന്‍ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. ഈ സംവിധാനം നിലവില്‍ വന്ന ശേഷമാകും ഇനി സന്ദര്‍ശക വിസകള്‍ അനുവദിക്കുക.
കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശക വിസ ഇക്കഴിഞ്ഞ മെയ് ആദ്യവാരമാണ് കുവൈത്ത് പുനരാരംഭിച്ചത്. രാജ്യത്തെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍വഴിയായിരുന്നു കുടുംബ സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. പ്രവാസിയുടെ ശമ്പളം, രേഖകളുടെ പരിശോധന എന്നിവയുള്‍പ്പെടെയുള്ള മുന്‍ ചട്ടങ്ങള്‍ക്കനുസൃതമായാണ് കുടുംബ സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. നിലവില്‍ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമെ സന്ദർശക വിസ അനുവദിച്ചിരുന്നുളളൂ. നിശ്ചിത ശമ്പള പരിധിയുളളവർക്ക് മാത്രമാണ് ഇത് നല്‍കിയിരുന്നത്. ഇതാണ് താല്‍ക്കാലികമായി ഇപ്പോള്‍ നിർത്തിയത്. അതേസമയം വാണിജ്യ വിസകള്‍ അനുവദിക്കുന്നത് നിർത്തിയിട്ടില്ലെന്നാണ് വിവരം.