കുവൈത്തിലെ താമസക്കാരോട് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് കേന്ദ്രങ്ങളിൽ വിരലടയാള നടപടിക്രമങ്ങൾ നടത്താം. മെറ്റാ പ്ലാറ്റ്‌ഫോം, സാഹേൽ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിന്‍റ്മെന്‍റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. പ്രവസികൾക്കു ഡിസംബർ 31 വരെയും, കുവൈത് സ്വദേശികൾക്കു കഴിഞ്ഞ മാസം അവസാനം വരെയായിരുന്നു ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചത്.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം ഒരു ലക്ഷത്തോളം സ്വദേശികളും എഴു ലക്ഷത്തി തൊണ്ണൂറായിരത്തോളം പ്രവാസികളുമാണ് ഇനിയും നടപടിക്രമം പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വ്യക്തിത്വ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റിലെ മേജർ ഹമദ് ജാസിം അൽ ഷമ്മരി പറഞ്ഞു. നടപടികൾ പൂർത്തിയാകും വരെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കും. പൂർത്തീകരിച്ച് കഴിഞ്ഞാൽ ഈ വിലക്ക് നീക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ടുകളുടെയും അനുബന്ധ സേവനങ്ങളുടെയും തുടർച്ച ഉറപ്പാക്കാൻ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടിക്രമം പൂർത്തിയാക്കണമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടി ക്രമങ്ങളിൽനിന്ന് ചില വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . സ്‌കോളർഷിപ്പിൽ വിദേശത്തുള്ള വിദ്യാർത്ഥികൾ, വിദേശത്ത് ചികിത്സയ്‌ക്കുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, നയതന്ത്ര സേനയിലെയും വിദേശ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇളവുള്ളത്. അവർ രാജ്യത്ത് തിരിച്ചെത്തുന്നത് വരെ താൽക്കാലികമായി ബയോമെട്രിക് വിരലടയാളം എടുക്കാനുള്ള ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.