ഫുട്ബോൾ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ യാത്രാ നിയന്ത്രണങ്ങളുമായി ഖത്തർ: ഹയാ കാർഡ് നിർബന്ധം

ഫുട്ബോൾ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ യാത്രാ നിയന്ത്രണങ്ങളുമായി ഖത്തർ. നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം.

ലോകകപ്പ് കാലയളിൽ രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റാണ് ഹയാ കാർഡ്. ഹയാ കാർഡുള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ എപ്പോൾ വേണമെങ്കിലും ഖത്തറിൽ പ്രവേശിക്കുന്നതിൽ തടസമില്ല. ഇവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാൻ കഴിയും.

ഹയാ കാര്‍ഡിനായുള്ള ലിങ്ക് ഇതാണ്: https://hayya.qatar2022.qa/. ലോകകപ്പ് കാണാന്‍ ടിക്കറ്റ് എടുക്കുന്നവർ ഇതു കൂടി കെെവശം കരുതണം. സ്റ്റേഡിയം പ്രവേശനത്തിന് ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. വിദേശികൾക്ക് ആ സമയത്ത് മത്സരം കാണാൻ വേണ്ടി വരുമ്പോൾ എടുക്കുന്ന ഒരു വിസ കൂടിയാണിത്. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മത്സര ദിവസങ്ങളില്‍ പൊതുഗതാഗത സൗകര്യങ്ങൾ സൗജന്യമായ ഉപയോഗിക്കാൻ സാധിക്കും.

അതേസമയം ഹയാ കാർഡ് ഇല്ലാത്ത സാധാരണ സന്ദർശകർക്ക് ഇക്കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്തി. ഖത്തർ പൗരൻമാരെയും ഖത്തർ തിരിച്ചറിയൽ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരൻമാരെയും താമസക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പേഴ്സണൽ റിക്രൂട്ട്മെന്‍റ് വീസയുള്ളവർക്കും വർക്ക് പെർമിറ്റ് ഉള്ളവർക്കും ലോകകപ്പ് കാലയളവിലും എപ്പോൾ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും. മാനുഷിക പരിഗണന നൽകേണ്ട കേസുകൾക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ യാത്ര വിമാനമാർഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മൽസരം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക