ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു

അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം ​ സർവീസുകൾ ​ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്​.
നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. പുലർച്ചെ 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയിലെത്തും.198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്.

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ എത്തും. തിരികെ രാത്രി 9.30ന് പുറപ്പെട്ട് അർധരാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. പുതിയ സർവീസുകൾക്കായി ദുബായിൽ നിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം. ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും വിധം വിവിധ നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം. സീസണിൽ കുതിച്ചുയരുന്ന വിമാന ടിക്കറ്റു ചാർജ് മൂലം വലയുന്ന പ്രവാസികൾക്ക് ഇത് വലിയ അനുഗ്രഹമാണ്.