നിക്ഷേപ താൽപര്യങ്ങളുള്ള ഇന്ത്യക്കാരുടെ നോർവ്വീജിയൻ കമ്പനികളുടെ സംഗമം ജനുവരിയിൽ കേരളത്തിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ നിക്ഷേപ താൽപര്യങ്ങളുള്ള നോർവ്വീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ് ലെയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നോവേഷൻ നോർവ്വേ, നോർവ്വേ ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്സ് ആൻ്റ് ഇൻഡസ്ട്രി, നോർവ്വീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ, എന്നീ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവ്വീജിയൻ എംബസിയും ചേർന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികൾ പങ്കെടുത്തു.

ഹൈഡ്രജൻ പ്രോയുടെ സിഇഒ എറിക് ബോൾസ്റ്റാഡ്, മാലിന്യം വെൻഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡൻറ് ജേക്കബ് റോഹൻ ഹോഗ്, മാലിന്യ സംസ്കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്സ്, എം ടി ആർ കമ്പനിയുടെ സിഇഒ സഞ്ജയ് ശർമ്മ എന്നിവർ അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസൻ്റേഷനുകൾ അവതരിപ്പിച്ചു.

ഹൈഡ്രജൻ ഇന്ധനം, ഭക്ഷ്യ സംസ്കരണം, മത്സ്യമേഖല, ഷിപ്പിംഗ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നോർവ്വീജിയൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. ഈ മേഖലകളിലെ കേരളത്തിൻ്റെ സാധ്യതകൾ മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കരട് വ്യവസായ നയം സംരംഭകർ സ്വാഗതം ചെയ്തു. സംരംഭകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല, ഊർജ്ജ സെക്രട്ടറി ജ്യോതിലാൽ എന്നിവർ മറുപടി പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോക്ടർ ബാലഭാസ്കറും സംസാരിച്ചു. ഇന്നവേഷൻ നോർവ്വേയുടെ ഡയറക്ടർ ഹെൽജേ ട്രിറ്റി സ്വാഗതവും നോർവ്വേ ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്സ് ചെയർ ബ്രെഡോ എറിക്സൻ നന്ദിയും പറഞ്ഞു.