ബാ​ഗേജ് അലവൻസിലെ മാറ്റം സാധാരണക്കാരെ ബാധിക്കില്ലെന്ന് എയർ ഇന്ത്യ; ആശങ്കയോടെ പ്രവാസികൾ

എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്. ഇതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിങുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകമെന്നും എയർലൈൻസ് അറിയിച്ചു. എന്നാൽ സാധാരണ ബുക്കിങ്ങിലും നിലവിൽ 20 കിലോ മാത്രമാണ് യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ബാഗേജ് കൊണ്ടു പോകാനാവുക.

വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു ചാനലുകൾ വഴിയുള്ള ബുക്കിങ് എന്നിവയെ ഈ മാറ്റം ബാധിക്കില്ലെന്നാണ് വിശദീകരണം. എന്നാൽ ഇവിടെ പോയി നോക്കിയാലറിയാം ചതി. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ബുക്കിങ്ങിലും 20 കിലോ മാത്രമാണ് സൗജന്യ ബാഗേജ് അനുമതി. അതായത് നേരത്തെ 30 കിലോ അനുമതിയുണ്ടായിരുന്ന കോർപ്പറേറ്റ് ബുക്കിങ്ങിലെ ഇളവ് കൂടി വെട്ടിയെന്നർത്ഥം. അതേസമയം മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് ഈ നിയന്ത്രണമില്ലാതെ 30 കിലോ കൊണ്ടു പോവുകയും ചെയ്യാം. ഇതോടെ തിരിച്ചടിയുണ്ടായത് തങ്ങൾക്കാണെന്ന് ടിക്കറ്റ് ബുക്കിങ് ഏജൻസികൾ പറയുന്നു.

അതേസമയം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി അനുവദിക്കുന്ന ബാഗേജ് പരിധി വെട്ടിക്കുറച്ചതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. 30 കിലോ ബാഗേജ് അനുവദിച്ചിരുന്നതാണ് 20 കിലോയായി ചുരുക്കിയത്. പുതിയ ബുക്കിങ് സമയത്ത് ഇത് സംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിൽ നൽകുന്നുണ്ട്. യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഈ നിയന്ത്രണമില്ല. ഇതോടെ പുതിയ ബുക്കിങ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ക്യാബിൻ ബാഗുൾപ്പടെ 27 കിലോ മാത്രമാണ് കൊണ്ടു പോകാനാവുക. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിട്ടില്ല.