അന്താരാഷ്ട്ര പെട്രോളിയം എക്‌സിബിഷന് നവംബർ 4ന് തുടക്കമാകും

അബുദാബി അന്താരാഷ്ട്ര പെട്രോളിയം പ്രദർശനത്തിന് (അഡിപെക്) നവംബര്‍ നാലിന് തുടക്കം കുറിക്കും. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നേതൃത്വത്തിൽ നടക്കുന്ന ലോകത്തിലെ ഏറ്റവുംവലിയ പെട്രോളിയം പ്രദര്‍ശനങ്ങളില്‍ ഒന്നായ അടിപെക്കിന് അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റർ വേദിയാകും. നവംബര്‍ ഏഴുവരെ നടക്കുന്ന പ്രദര്‍ശനത്തിലും സമ്മേളനത്തിലും ഇന്ത്യയുള്‍പ്പെടെ മുപ്പത് രാജ്യങ്ങളില്‍നിന്നുള്ള 2200 കമ്പനികള്‍ പങ്കെടുക്കും. പ്രദര്‍ശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ നൂതന കണ്ടെത്തലുകളും ഉപകരണങ്ങളും ആശയങ്ങളും നേരില്‍ മനസ്സിലാക്കാനുള്ള വേദിയാണ് അഡിപെക്.

ലോകത്തിലെ മികച്ച പെട്രോളിയം ഉല്‍പ്പാദകരും അനുബന്ധ സ്ഥാപനങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കും. പെട്രോളിയം ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമുഖരുടെ സമ്മേളനവും ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളുടെ പ്രദര്‍ശനവുമാണ് പ്രധാനമായും നടക്കുക. സമ്മേളനത്തി ല്‍ സംബന്ധിക്കുന്നവരുടെ പട്ടിക ഇതിനകംതന്നെ തയാറായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ഊര്‍ജ്ജമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. പതിവുപോലെ ഇത്തവണയും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരിക്കും.

അന്താരാഷ്ട്ര തലത്തില്‍ ഊര്‍ജ്ജമേഖല നേരിടുന്ന സമകാലിക വിഷയങ്ങള്‍ കോണ്‍ഫ്രറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും. ഉല്‍പ്പന്നങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ ഒപ്പുവെക്കും. വി വിധ രാജ്യങ്ങളില്‍നിന്നുള്ളവരുള്‍പ്പെടെ 184,000പേര്‍ സന്ദര്‍ശകരായി എത്തുമെന്നാണ് കണക്കാക്കുന്നത്.