അബ്ദുൾ റഹീമിന്റെ മോചനം: ഒന്നരക്കോടി റിയാൽ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി

റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള തുക വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. തുക റിയാദിലെ ഇന്ത്യൻ എംബസി യുവാവിൻ്റെ കുടുംബത്തിന് കോടതി മുഖാന്തിരം കൈമാറും.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. തുടർന്ന് ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്പോൺസർ അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകൻ അനസ് അൽ ശഹ്രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചതു മുതൽ ജയിലിലാണ് അബ്ദുൾ റഹീം. മനഃപൂർവമല്ലാത്ത സംഭവമായിട്ടും ബാലന്റെ മാതാവ്, റഹീം മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് കോടതിയിൽ ഉറച്ചുനിന്നതോടെയാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് പിന്നാലെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം തയാറാവുകയായിരുന്നു.

റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. അബ്ദുൾ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു.