700 കോടി ചിലവ്: അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും

അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്. അതെ സമയം അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം യാഥാർത്ഥ്യമായതിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ഭാരതത്തിനോടുള്ള യുഎഇയുടെ സ്‌നേഹവും ആദരവുമാണിത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു BAPS ഹിന്ദു ക്ഷേത്രം. 700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് .പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറിന്റെ ക്ഷണപ്രകാരം ഏതാനും ദിവസം മുമ്പ് 42 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. പ്രശസ്ത പഞ്ചാബി ഗായകനും സംഗീതസംവിധായകനുമായ സുഖ്ബീര്‍ സിങ് കഴിഞ്ഞ ദിവസം ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ വീഡിയോ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച ശിലകള്‍ പാകി പടുത്തുയര്‍ത്ത മനോഹരമായ സമുച്ചയത്തിന്റെ നിരവധി ചിത്രങ്ങളും പുറത്തുവന്നു.