തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവർക്ക് തൊഴിൽ വാഗ്ദാനം ലഭിച്ചാൽ അതു സ്വീകരിക്കാതിരിക്കുന്നതിന് കോവിഡ് രോഗം തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ അറിയിപ്പിൽ പറയുന്നു.
അമേരിക്കയിൽ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോൾ പുറത്തിറക്കിയ ഗൈഡ് ലൈന് വിധേയമായി ചില പ്രത്യേക സാഹചര്യങ്ങളിൽ ലഭിക്കുന്ന തൊഴിൽ വാഗ്ദാനം വേണ്ടെന്നുവയ്ക്കുന്നതിന് അനുമതി നൽകിയിരുന്നു. ആരോഗ്യസുരക്ഷയെ കരുതിയായിരുന്നു വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മാത്രമല്ല അവർക്ക് തൊഴിൽ രഹിതവേതനം തുടർന്നും ലഭിക്കുന്നതിനുള്ള വകുപ്പും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ജൂലൈ 6 മുതൽ തൊഴിൽ രഹിതർ നിരന്തരമായി തൊഴിൽ അന്വേഷിക്കണമെന്നും അത് സാധാരണ ചെയ്യുന്നതുപോലെ പ്രത്യേകം ഫയലിൽ സൂക്ഷിക്കണമെന്നും ടെക്സസ് വർക്ക് ഫോഴ്സ് നിർദേശിച്ചു. ജൂലൈ 19 നാണ് ആദ്യ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഇപ്പോൾ ടെക്സസ് സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ പരിമിതമായതും, വാക്സീൻ ലഭ്യത വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ജോലി വാഗ്ദാനം നിഷേധിക്കുന്നവർക്ക് തൊഴിൽ രഹിതവേതനം ലഭിക്കുന്നതല്ലെന്നു ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷൻ വ്യക്തമാക്കി. ഫെഡറൽ സഹായമായി തൊഴിൽ രഹിതർക്കു ലഭിച്ചിരുന്ന 300 ഡോളർ നിർത്തലാക്കുന്നതിതിനുള്ള സമയപരിധി ജൂൺ 26 ആണ്. വർധിച്ച തൊഴിൽ രഹിതവേതനം ലഭിക്കുന്നവർ ടെക്സസ് വർക്ക് ഫോഴ്സ് വഴി ലഭിക്കുന്ന കുറഞ്ഞ വേതനത്തിനുള്ള ജോലികൾ സ്വീകരിക്കുവാൻ മടിക്കുന്നുവെന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. ഇതിന് തടയിടുന്നതിനാണ് പുതിയ മാർഗരേഖകളും കർശന നിർദേശങ്ങളും ടിഡബ്ല്യുയു പുറത്തുവിട്ടിരിക്കുന്ന.
ടെക്സസിൽ ഇപ്പോൾ 5,30,000 തൊഴിൽ സാധ്യതകൾ നിലവിലുണ്ടെന്ന് ടെക്സസ് വർക്ക് ഫോഴ്സ് അറിയിച്ചു. തൊഴിൽ രഹിതർക്ക് നിലവിൽ 39 ആഴ്ചയിലാണ് തൊഴിൽ രഹിത വേതനം ലഭിക്കുന്നത്. ടെക്സസിൽ ഇതുവരെ 2.5 മില്യൺ തൊഴിൽ രഹിതരാണ് തൊഴിൽ രഹിത വേതനത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 3.5 ശതമാനമായിരുന്നു തൊഴിൽ രഹിതർ. എന്നാൽ ഇപ്പോൾ 13 ശതമാനമാണ്. ടെക്സസിൽ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് വരികയും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയതോടെ വീണ്ടും ഇവിടെ തൊഴിൽ സാധ്യതകൾ വർധിച്ചുവരികയാണ്.