കോവിഡിനെയും ലോക്ഡൗണിനെയും അതിജീവിച്ച് ബയോഫ്ലോക്ക് കൃഷിയിൽ നേട്ടം കൊയ്ത് മുൻ പ്രവാസി

കോവിഡിനെയും ലോക്ഡൗണിനെയും അതിജീവിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബയോഫ്ലോക്ക് മത്സ്യകൃഷിയിൽ വിജയകരമാക്കി മുൻ പ്രവാസി. പെരിഞ്ഞനം കൊറ്റംകുളം തെക്കൂട്ട് വീട്ടിൽ ഗോപിനാഥൻ ആദ്യമായാണ് മത്സ്യകൃഷി ചെയ്യുന്നത്. പ്രവാസജീവിതം വിട്ട് നാട്ടിൽ വന്നതിന് ശേഷം പശു, കോഴി, പച്ചക്കറി കൃഷികൾ ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് പെരിഞ്ഞനം പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ വീട്ടുമുറ്റത്ത് ബയോഫ്ലോക്ക് മത്സ്യകൃഷി ആരംഭിച്ചത്. വൃത്താകൃതിയിലുള്ള കുളം നിർമിച്ച് അതിൽ ഫിഷറീസ് വകുപ്പ് നൽകിയ 1250 തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു കൃഷിയുടെ തുടക്കം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറ് മാസം കൊണ്ട് വിളവെടുക്കുകയായിരുന്നു ലക്ഷ്യം. ശുദ്ധജലത്തിൽ വളരുന്ന മീനായതിനാൽ പെല്ലറ്റ് മാത്രമാണ് ഭക്ഷണമായി നൽകിയിരുന്നത്. ആദ്യ കൃഷിയായതിനാൽ വലിയ ലാഭം ഒന്നും പ്രതീക്ഷിക്കാതിരുന്ന ഗോപിനാഥന് പക്ഷേ മികച്ച വിളവാണ് ലഭിച്ചത്. ആദ്യ വിളവെടുപ്പിൽ ലഭിച്ച മത്സ്യത്തിന് ഏകദേശം 300 ഗ്രാമോളം തൂക്കമുണ്ട്. 200 രൂപ നിരക്കിലാണ് വിൽപന നടത്തിയത്.

മുപ്പത്തിരണ്ട് വർഷക്കാലം പ്രവാസ ജീവിതം നയിച്ച ഗോപിനാഥൻ രണ്ട് വർഷം മുമ്പാണ് നാട്ടിൽ വരുന്നത്. നാട്ടിൽ വന്നിട്ട് എന്ത് ചെയ്യണമെന്ന ആലോചനയിലാണ് കർഷകനാകുക എന്ന ആഗ്രഹം ഉടലെടുത്തത്. മെക്കാനിക്കൽ ഫീൽഡിലായിരുന്ന ഗോപിനാഥന് താൻ എന്ത് കൊണ്ട് കാർഷികമേഖല തിരഞ്ഞെടുത്തു എന്നു ചോദിച്ചാൽ ഉത്തരമില്ല. ഒരു പശുവിനെയും 20 കോഴികളെയും വാങ്ങിയാണ് ആദ്യമായി ഈ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. തുടർന്ന് പച്ചക്കറി കൃഷിയിലേക്ക് കടന്നു. ഇതിനിടയിലാണ് പഞ്ചായത്ത് ബയോഫ്‌ലോക്ക് കൃഷിയുടെ മേന്മകളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നത്. ഏകദേശം അഞ്ച് ഡയാമീറ്റർ വരുന്ന കുളം നിർമിക്കുകയാണ് ആദ്യം ചെയ്തത്. 20000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ഇതിന് കഴിഞ്ഞു. 1,38,000 രൂപയാണ് ചെലവ് വന്നതെങ്കിലും 40 ശതമാനം സബ്‌സിഡിയുണ്ട്. മൂന്ന് ക്വിന്റൽ മത്സ്യം ലഭിക്കുമെന്നാണ് ഗോപിനാഥന്റെ പ്രതീക്ഷ.

മത്സ്യകൃഷി പരിപാലനത്തിൽ ഗോപിനാഥനൊപ്പം ഭാര്യയും മക്കളും പിന്തുണയേകി കൂടെയുണ്ട്. വീട്ടുവളപ്പിൽ നടന്ന മത്സ്യകൃഷി വിളവെടുപ്പ് പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് ആദ്യവിൽപന ഏറ്റുവാങ്ങി. ഫിഷറീസ് വകുപ്പ് പ്രമോട്ടർ എം പി കൃഷ്ണപ്രസാദ്, വാർഡ് മെമ്പർ ഉല്ലാസ് എന്നിവർ പങ്കെടുത്തു.

ഗോപിനാഥൻ എന്ന പ്രവാസിയുടെ വിജയകരമായ യാത്ര കോവിഡാനന്തരം വലിയ പ്രതിസന്ധികൾ നേരിടുന്ന തിരികെയെത്തിയ പ്രവാസികൾക്ക് വലിയ ഊർജം നൽകും എന്നുറപ്പ്.