വെംബ്ലിയിൽ അസൂറിപ്പട ചരിത്രം എഴുതി: പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ

പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നൽകുന്നതായി ഫൈനലിലെ തോൽവി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജോദാൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ ലക്‌ഷ്യം കണ്ടില്ല.ഇതിൽ റാഷ്ഫോർഡിൻ്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ബാക്കി രണ്ട് പേരുടെ ഷോട്ട് ഇറ്റലി ഗോളി ഡോണരുമ്മ തടുത്തിടുകയും ചെയ്തു.തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ ജിയാന്‍ ലൂയി ഡോണറുമ്മ തന്നെയാണ് ഇറ്റലിയുടെ വിജയശിൽപ്പി.

ഫൈനൽ മത്സരത്തിനായി ഇറങ്ങിയ ഇറ്റലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറൺ ട്രിപ്പിയർ ടീമിലിടം നേടി. വർണ ശബളമായ സമാപന ചടങ്ങുകൾക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്.

തുടക്കത്തിൽ തന്നെ തങ്ങളുടെ വേഗമേറിയ മുന്നേറ്റങ്ങൾ കൊണ്ട് ഇംഗ്ലണ്ട് ഇറ്റലിയെ പ്രതിരോധത്തിലാക്കി. അത്തരത്തിൽ വേഗമേറിയ ഒരു കൗണ്ടർ അറ്റാക്ക് അവസരത്തിലൂടെ അവർ കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റലിയ്ക്കെതിരേ ലീഡെടുത്തു. ലൂക്ക് ഷായാണ് ഇംഗ്ലണ്ടിൻ്റെ ഗോൾ നേടിയത്.ലൂക്ക് ഷാ തന്നെ തുടക്കമിട്ട മുന്നേറ്റത്തിൽ നിന്ന് തന്നെയാണ് ഗോൾ പിറന്നത്. ഇറ്റലിയ്ക്ക് ലഭിച്ച കോർണർ കിക്ക് രക്ഷപ്പെടുത്തിയ ശേഷം പന്ത് ലഭിച്ച ഷാ അതിനെ മൈതാന മധ്യത്തിൽ നിൽക്കുന്ന ഹാരി കെയ്ന് കൈമാറി. പന്തുമായി മുന്നേറിയ കെയ്ൻ അത് വലത് വിങ്ങിലൂടെ കുതിച്ചു വന്ന ട്രിപ്പിയർക്ക് നീട്ടി നൽകി. പന്തുമായി ബോക്സിലേക്ക് മുന്നേറിയ ട്രിപ്പിയർ ബോക്സിന് അരികിൽ നിന്നും ഉള്ളിലേക്ക് നൽകിയ ക്രോസിൽ പന്ത് ലഭിച്ച ലൂക്ക് ഷോ ഒരു തകർപ്പൻ ഹാഫ് വോളിയിലൂടെ അതിനെ ഗോളിലേക്ക് പായിച്ചു. താരത്തിൻ്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ ചെറുതായി ഉരുക്കിയ ശേഷം വലയിലേക്ക് കയറി. ഇറ്റലി ഗോൾകീപ്പർ ഡോണരുമ്മയ്ക്ക് അത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.

തുടക്കത്തിൽ ഗോൾ വഴങ്ങിയ ഇറ്റലി ഇംഗ്ലണ്ടിൻ്റെ വേഗമേറിയ കളിക്ക് മുന്നിൽ പതറി. പക്ഷേ പിന്നീട് അവർ കളിയിലേക്ക് പതിയെ തിരിച്ചുവന്നു. പിന്നീട് അവർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോൾ ഒന്നും പിറന്നില്ല. 35ാം മിനിറ്റിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ നിലംപറ്റെയുള്ള തകർപ്പൻ ലോങ്റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ താരമായ ലൂക്ക് ഷാ ബോക്സിലേക്ക് മികച്ച ഒരു പാസ് നൽകിയെങ്കിലും അതിലേക്ക് കാൽ വക്കാൻ ആരും ഉണ്ടായിരുന്നില്ല. ആദ്യ പകുതിക്ക് പിരിയുന്നതിൻ്റെ ഇഞ്ചുറി ടൈമിൽ ഇറ്റലി അപകടം വിതയ്ക്കാൻ ശ്രമിച്ചെങ്കിലും ഡി ലോറൻസോയുടെ ക്രോസിൽ നിന്നും ഇമ്മോബിലെ എടുത്ത ഷോട്ട് വളരെ മികച്ച രീതിയിൽ തന്നെ ഇംഗ്ലണ്ട് പ്രതിരോധ താരമായ സ്റ്റോൺസ് ബ്ലോക്ക് ചെയ്തു.

രണ്ടാം പകുതി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഇറ്റാലിയൻ പരിശീലകൻ മാറ്റങ്ങൾ നടത്തി. ഇമ്മോബിലെ, ബരെല്ല എന്നിവർക്ക് പകരം ക്രിസ്റ്റാൻ്റെ, ബറാർഡി എന്നിവരെ കൊണ്ടുവന്നു. 62ാം മിനിറ്റിൽ കിയേസയുടെ ഗോൾ എന്നുറച്ച ഷോട്ട് താട്ടിയകറ്റി പിക്ഫോർഡും 64ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ലഭിച്ച സ്റ്റോൺസിൻ്റെ ഹെഡ്ഡർ ഇറ്റാലിയൻ ഗോളി ഡൊണ്ണരുമയെ തട്ടി പുറത്തേക്ക് ഇട്ടു.

പിന്നാലെ 67ാം മിനിറ്റിൽ ബോന്നുച്ചി ഇറ്റലിയെ കളിയിൽ ഒപ്പമെത്തിച്ചു. ഇൻസിനെ എടുത്ത ക്രോസിലേക്ക് വെരാറ്റി ഹെഡ് ചെയ്തു. പന്ത് തട്ടിയിട്ട ഇംഗ്ലണ്ട് ഗോളി പിക്ഫോർഡിന് പക്ഷേ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. പന്തിലേക്ക് ഒടിയടുത്ത ബൊന്നുച്ചി പന്തിനെ വലയിലേക്ക് തട്ടിയിട്ടു.

74ാം മിനിറ്റിൽ ഒരു തുറന്ന അവസരം ഇറ്റലിയുടെ ബെറാർഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83ാം മിനിറ്റിൽ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിൽ ഗ്രീലിഷിനെ ഇംഗ്ലണ്ട് പരിശീലകൻ സൗത്‌ഗേറ്റ് കളത്തിലിറക്കി. ഇരു ടീമുകളും ഓരോ അവസരം വീതം സൃഷ്ടിച്ചെടുത്തെങ്കിലും ഗോൾ ആയില്ല. എക്സ്ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ 107ാം മിനിറ്റിൽ ഇറ്റലിക്ക് ഒരു ഫ്രീകിക്ക് കിട്ടി. ഗോളിലേക്ക് നേരെ കിക്കെടുത്ത ബെർണാഡെസ്കിയുടെ ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോളി പിക്‌ഫോഡിന് നേരെയാണ് ചെന്നത്. ആദ്യ ശ്രമത്തിൽ പന്ത് തട്ടിയകറ്റിയ പിക്‌ഫോർഡ് രണ്ടാം ശ്രമത്തിൽ പന്ത് കൈക്കലാക്കി. പിന്നീട് കളിയിൽ അവസാന വട്ട മാറ്റങ്ങൾ ഇരു ടീമുകളും വരുത്തി വിജയഗോൾ നേടാൻ ശ്രമിച്ചെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.