കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ റെക്കോഡ് വർധനവ്

കോവിഡ് വ്യാപനത്തെതുടർന്ന് നിരവധിപേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. 2020ൽ 2.27 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് വർധന. ഗൾഫിലും മറ്റുംതൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനവുണ്ടായത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബർ അവസാനംവരെയുള്ള എൻആർഐ നിക്ഷേപം 2,27,430 കോടി രൂപയാണ്.

2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വർധന രണ്ട് ശതമാനം മാത്രമാണ്. 2019-ൽ ഇത് 1,99,781 കോടി രൂപ മാത്രമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 40 ലക്ഷം മലയാളികളാണുള്ളത്. സംസ്‌ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. അതേ സമയം കോവിഡിനെതുടർന്ന് 12 ലക്ഷം പേരാണ് കേരളത്തിൽ തിരിച്ചെത്തിയതെന്നും, ജോലി നഷ്ടപ്പെട്ടവരിലേറെയും അവിദഗ്ധ തൊഴിലാളികളാണെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നുണ്ട്.