ജി സി സി; ഇന്ത്യൻ തടവുകാരുടെ മോചനം, സർക്കാർതല ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു.

ജി സി സി രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ നേതാക്കൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ചെക്ക് കേസുകൾ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്നവരാണ് ഗൾഫ് ജയിലുകളിൽ ഏറെയും. തടവുകാർക്ക് ആവശ്യമായ നിയമസഹായം നൽകാൻ എംബസിയും കോൺസുലേറ്റും തയാറാകണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജയിലുകളിലാണ് മലയാളികൾ ഉൾപ്പെടെ കൂടുതൽ പേരുള്ളത്. മുൻപ് ഷാർജ ഭരണാധികാരിയുടെ തിരുവനന്തപുരം സന്ദർശന വേളയിൽ നൂറുകണക്കിന് ഇന്ത്യക്കാരുടെ മോചനം സാധ്യമായിരുന്നു.

യു.എ.ഇ ജയിലുകളിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന ചോദ്യത്തിന് വരെ കൃത്യമായ ഉത്തരം എംബസിയുടെയും കോൺസുലേറ്റിന്‍റേയും പക്കൽ ഇല്ല. ശിക്ഷാ കലാവധി തീർന്നവരും നടപടിക്രമങ്ങളിലെ കാലതാമസം മൂലം ജയിലിൽ തുടരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെട്ടാൽ ലക്ഷ്യം നേടാൻ ബുദ്ധിമുട്ടുണ്ടാകില്ല. അതേ സമയം തടവുകാർക്ക് ആവശ്യമായ നിയമ മാർഗനിർദേശം നൽകാനുള്ള ഇന്ത്യൻ നയതന്ത്ര സംവിധാനവും ഇപ്പോൾ സജീവമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.