കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം ഘട്ടമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. രൂപമാറ്റം വന്ന വൈറസായിരിക്കും മൂന്നാംതരംഗത്തിൽ ഉണ്ടാവുക. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അപകടം വരുത്തുമെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാകുമെന്ന് ഐ.എം.എയും നേരത്തെ മുന്നറയിപ്പ് നൽകിയിരുന്നു. രാജ്യവ്യാപക തരംഗമായിരിക്കും ഉണ്ടായിരിക്കുകയെങ്കിലും രണ്ടാം ഘട്ടിത്തില്‍ ഉണ്ടായിരുന്നതു പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്ന് ഐ.സി.എം.ആറില്‍ നിന്നുള്ള ഡോ സമീരന്‍ പാണ്ഡെ എന്‍.ഡി.ടി.വിയോട് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നത് മൂന്നാം തരംഗം വേഗത്തിലാക്കും. ഒന്നും രണ്ടും ഘട്ടത്തിലൂടെ ആര്‍ജിച്ചെടുത്ത പ്രതിരോധശേഷിയെ അതിജയിക്കുന്ന വൈറസ് വകഭേദം ഉണ്ടായിത്തീരുന്നതും മൂന്നാം തരംഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഡെല്‍റ്റ വകഭേദം ഉരുത്തിരിഞ്ഞ കാരണം, മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിലേക്ക് ലോകം കടന്നതായി ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.

വാക്‌സിനേഷന്‍ വ്യാപകമാക്കാനായാല്‍ രണ്ടാം തരംഗത്തിന്റെ അത്ര ഉയര്‍ന്ന തോതിലുള്ള കേസുകള്‍ മൂന്നാം തരംഗ വേളയില്‍ ഇന്ത്യ നേരിടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തിന് പോലും ഇനിയും വാക്‌സിനേഷന്റെ രണ്ട് ഡോസുകളും നല്‍കാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ 14 വരെ 39 കോടി ഡോസ് വാക്‌സീനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. 7.33 കോടിയോളം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനുകളും ലഭിച്ചു. എന്നാല്‍ ആകെ ജനസംഖ്യയുടെ 7.8 ശതമാനത്തോളം മാത്രമേ ഇത് വരൂ. പല സംസ്ഥാനങ്ങളും ആവശ്യത്തിന് വാക്‌സീന്‍ ലഭ്യമല്ലെന്ന പരാതി ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.