‘കോവിഡ്‌ കേസുകൾ വർധിക്കുന്നത്‌ ആശങ്കയോടെ കാണേണ്ടതില്ല, കേരളം മാതൃക തന്നെ’; കേരളത്തിന്റെ കോവിഡ് സ്ട്രാറ്റജിയെ പ്രകീര്‍ത്തിച്ച് മിഷിഗണ്‍ ഗവേഷക ഭ്രമര്‍ മുഖര്‍ജി

കേരളത്തില്‍കോവിഡ് കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയും അധ്യാപികയുമായ ഭ്രമര്‍ മുഖര്‍ജി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ടെസ്റ്റുകള്‍ ഇരട്ടിയിലധികമായി നടക്കുന്നതുകൊണ്ടാണ്. കേരളം തനിക്ക് കൗതുകമുണര്‍ത്തുന്ന കേസ് സ്റ്റഡിയാണെന്നും ആഗോള പൊതുജനാരോഗ്യ- ബയോ സ്റ്റാറ്റിസ്റ്റിക്‌സ്‌- സാംക്രമിക രോഗ വിദഗ്ധയുമായ ഭ്രമര്‍ മുഖര്‍ജി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഒന്നര ലക്ഷത്തോളം പ്രതിദിന പരിശോധനയാണ്‌ കേരളത്തിൽ നടക്കുന്നത്‌. എന്നാൽ തന്റെ ജന്മനാടും കേരളത്തെക്കാൾ മൂന്നിരട്ടി ജനസംഖ്യയുമുള്ള ബംഗാളിൽ ഇത്‌ 50,000ത്തോളം മാത്രമാണെന്നും അവർ പറഞ്ഞു. രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതുകൊണ്ടും വ്യാപനം നിയന്ത്രിക്കുന്നതിനാലുമാണ്‌ ഐസിഎംആർ സിറൊ സർവേയിൽ കേരളത്തിൽ 44 ശതമാനം പേരിൽ മാത്രം ആന്റിബോഡി സാന്നിധ്യം കണ്ടെത്താനായത്‌. കൃത്യമായ പ്രതിരോധപ്രവർത്തനത്തിലൂടെ രോഗം വരാതെ നോക്കിയതാണ്‌ ഇതിനുപിന്നിൽ. അവർ പറഞ്ഞു.

ദേശീയ നിരക്കിനെ അപേക്ഷിച്ച്‌ കേരളത്തിൽ മരണനിരക്ക്‌ വളരെ കുറവാണ്‌. അര ശതമാനം മാത്രമാണിത്‌. കേരളത്തിൽ രണ്ടുപേരിൽ ഒരാളിൽ രോഗ നിർണയം നടക്കുമ്പോൾ രാജ്യത്ത്‌ അത്‌ 28ൽ ഒന്നുമാത്രമാണ്‌. ഇവയെല്ലാം സംസ്ഥാനത്തിന്റെ മികവിനെ സൂചിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ജനിതക ശ്രേണീകരണം നടത്തി വൈറസിന്റെ ജനിതക വ്യതിയാനം നേരത്തെ കണ്ടെത്താൻ ശ്രമിക്കണമെന്ന നിർദേശവും ഭ്രമർ മുഖർജി മുന്നോട്ടുവച്ചു.