പാഴ്‌വസ്തുക്കളുപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍

പാഴ്‌വസ്തുക്കളുപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍. ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ (ഐഎസ്ബി) ഇസ ടൗണ്‍ കാമ്പസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിവേദ്യ വിനോദ് കുമാറാണ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പൂക്കള്‍, ചുമര്‍ ഹാംഗിംഗുകള്‍, സ്‌നോമാന്‍, പാവകള്‍, വിളക്കുകള്‍, കൈക്കണ്ണാടി തുടങ്ങി എഴുപതോളം കരകൗശല വസ്തുക്കളാണ് ഈ പന്ത്രണ്ടുകാരി നിര്‍മ്മിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍, പിസ്ത ഷെല്ലുകള്‍, അലുമിനിയം ഫോയില്‍, പേപ്പര്‍ കപ്പുകള്‍, കാര്‍ഡ്‌ബോര്‍ഡുകള്‍, പഴയ പത്രങ്ങള്‍, പഴയ കുപ്പികള്‍ എന്നിവ ഉപയോഗിച്ച് പാഴ് വസ്തുക്കളില്‍ നിന്ന് മികച്ച കര കൗശല വസ്തുക്കള്‍ നിര്‍മ്മിച്ചതിനാണ് അംഗീകാരം.

‘ചുറ്റുമുള്ള നിരവധി മാലിന്യങ്ങള്‍ കണ്ടിട്ടുണ്ട്, പ്രധാനമായും പ്ലാസ്റ്റിക്കുകളും മറ്റ് പുനരുപയോഗിക്കാവുന്ന പാഴ് വസ്തുക്കളും. അതിനാല്‍, പുനരുപയോഗിക്കാവുന്ന പാഴ് വസ്തുക്കളും. അതിനാല്‍, പുനരുപയോഗിക്കാവുന്ന എല്ലാ പാഴ്വസ്തുക്കളും വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് ഒരു ഹോബി സൃഷ്ടിക്കാന്‍ കഴിയുമെന്നും മാലിന്യം കുറയ്ക്കാമെന്നും കരുതി. എന്റെ ആദ്യത്തെ ക്രാഫ്റ്റ്, ബോട്ടില്‍ ആര്‍ട്ട് ആയിരുന്നു.’ നിവേദ്യ പറഞ്ഞു. ഗുദൈബിയയിലെ മിറാക്കിള്‍ ഹൈടെക് കമ്പനി മാനേജരായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി വിനോദ് കുമാറിന്റെയും രജിത കുമാരിയുടെയും മകളാണ്. 2014-ല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന നിവേദ്യ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. മറ്റു പഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ്.