അവിശ്വാസം പാസായതിനെ തുടർന്ന് ഫ്രഞ്ച് സർക്കാർ നിലംപതിച്ചു; പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്ത്

പ്രധാനമന്ത്രി മിഷേൽ ബാർണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെ ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോർഡോടെയാണ് ബാർണിയ പുറത്താകുന്നത്. മൂന്ന് മാസം മുൻപാണ് ബാർണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ‌1962 നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്നത്.

60 ബില്യൺ യൂറോ നികുതി വർദ്ധനയും ചെലവ് ചുരുക്കലും മുൻനിർത്തിയുള്ള ബാർണിയയുടെ ബജറ്റ് ഫ്രഞ്ച് പാർലമെന്റിൽ ആഴ്ചകൾ നീണ്ട തർക്കതിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ തന്റെ പ്രത്യേക അധികാരം ഉപയോ​ഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള ബാർണിയയുടെ നീക്കത്തിനെതിരെയാണ് ഇടതുപക്ഷ സഖ്യം അവിശ്വാസ പ്രമേയവുമായി മുന്നോട്ട് വന്നത്. 288 വോട്ടുകളായിരുന്നു സർക്കാരിനെ അസ്ഥിരമാക്കാൻ വേണ്ടത്. എന്നാൽ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. ഇടതു സഖ്യത്തിന്റെ പ്രമേയത്തെ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു. അതോടെ 1962ന് ശേഷം ആദ്യമായി രാജ്യത്തെ സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ നിലംപതിച്ചു.

ജൂലായില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എല്‍ആര്‍ പാര്‍ട്ടി നേതാവായ മിഷേല്‍ ബാര്‍ണിയറെ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ തഴഞ്ഞ് ബാർണിയയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.

https://twitter.com/BW/status/1864392956720926961