നാലാം ഏകദിനത്തില്‍ ആവേശ ജയം; ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ശ്രീലങ്ക

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ നാലു റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.

ശ്രീലങ്കയുടെ ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ പന്തില്‍ റണ്‍സെടുക്കാനാകാത്ത കുനെമാന്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലും അഞ്ചും ബൗണ്ടറി കടത്തി. രണ്ട് പന്തില്‍ 9 റണ്‍സ് ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് വേണമെന്നിരിക്കെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച കുനെമാനെ അസലങ്ക കൈയിലൊതുക്കിയതോടെ ശ്രീലങ്ക പരമ്പര നേടി.

ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പിന്തുണ നല്‍കാന്‍ മധ്യനിരയ്ക്ക് സാധിക്കാതിരുന്നതാണ് ഓസീസിന് തിരിച്ചടിയായത്. 112 പന്തുകള്‍ നേരിട്ട് 99 റണ്‍സെടുത്ത വാര്‍ണറെ ധനഞ്ജയ ഡിസില്‍വയാണ് പുറത്താക്കിയത്. വാലറ്റത്തെ കൂട്ടുപിടിച്ചുള്ള പാറ്റ് കമ്മിന്‍സിന്റെ പോരാട്ടവും ഫലം കണ്ടില്ല. 43 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കമ്മിന്‍സിനെ 49-ാം ഓവറില്‍ പുറത്താക്കിയ ചാമിക കരുണരത്‌നെയാണ് മത്സരം ലങ്കയ്ക്ക് അനുകൂലമാക്കി തിരിച്ചത്. നേരത്തെ സെഞ്ചുറി നേടിയ ചരിത് അസലങ്കയുടെ മികവിലാണ് ശ്രീലങ്ക 258 റണ്‍സെടുത്തത്. 49 ഓവറില്‍ ലങ്ക ഓള്‍ഔട്ടാകുകയായിരുന്നു. 61 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വ അസലങ്കയ്ക്ക് ഉറച്ച് പിന്തുണ നല്‍കി.