പതിനൊന്ന് വർഷങ്ങൾക്കു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നതായി റിപ്പോട്ടുകൾ. ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ ആണെന്നും, ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു എന്നും റിപ്പോട്ടിൽ പറയുന്നു.
സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയും മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫുമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ശ്രീലങ്കയിൽ 30 ദിവസം നീണ്ട ഷൂട്ടിങ് പ്ലാണാണ് നിലവിലുളളത്. ഒപ്പം കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണം നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ചേർന്ന് ഒരു സിനിമ ഒരുക്കുന്നതായുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. ‘മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായത്.