പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിന്റെ മരണ കാരണം ഇതാണ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിന്റെ മരണ കാരണം അമിതമായ മയക്കുമരുന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. 2024 ജനുവരിയിലാണ് ജെസ്സി മരിക്കുന്നത്. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഓക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസറാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
താരത്തിന്റെ മൃതദേഹം അഴുകി തുടങ്ങിയ നിലയിൽ 2024 ജനുവരി 24-ന് ഒക്‌ലഹോമയിലെ കാമുകൻ്റെ വീട്ടിലാണ് കണ്ടെത്തിയത്. 43 വയസ്സായിരുന്നു. കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫോണിലും മറ്റും പ്രതികരണമില്ലാത്തതിനെ തുടർന്ന് കാമുകൻ്റെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് പരിശോധിച്ചത്. തുടർന്നാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോൺ മേഖലയിലെ പ്രമുഖ നടിയായിരുന്നു ജെസ്സി ജെയ്ൻ. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി അവാർഡുകളും നോമിനേഷനുകളും നേടി. 2002-ലാണ് കരിയർ ആരംഭിക്കുന്നത്. ഡിജിറ്റൽ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ടു. 2014 വരെ അവിടെ തുടർന്നു. പിന്നീട് ജൂൾസ് ജോർദാൻ വീഡിയോയുമായി കരാറിലേർപ്പെട്ടു. 2017-ൽ രം​ഗത്തുനിന്ന് പിൻവാങ്ങി. ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗ്, പൈറേറ്റ്സ് II: സ്റ്റാഗ്നെറ്റിസ് റിവഞ്ച്, സ്റ്റാർസ്‌കി ആൻഡ് ഹച്ച്, ഫാമിലി ബിസിനസ്, എൻട്യൂറേജ്, നൈറ്റ് കോൾസ്, ദി ബാഡ് ഗേൾസ് ക്ലബ് എന്നിവയുൾപ്പെടെ മുഖ്യധാരാ ടിവി ഷോകളിലും സിനിമകളിലും ഇവർ അഭിനയിച്ചു. സിഎൻബിസി ഡോക്യുമെൻ്ററി പോൺ: ബിസിനസ് ഓഫ് പ്ലഷറിലും അവർ അഭിനയിച്ചു.