ഈ വര്‍ഷം അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ സെമിയിൽ ഇന്ത്യ എത്തില്ലെന്ന പ്രവചനവുമായി ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾ ലോകകപ്പിന്റെ സെമി കളിക്കുമെന്നാണ് മുൻ താരം പറയുന്നത്. 2023 ഏകദിന ലോകകപ്പിന് മുമ്പായും താരത്തിന്റെ പ്രവചനം ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താൻ ടീമുകൾ സെമി കടക്കുമെന്നാണ് അന്ന് വോൺ പറഞ്ഞത്.ഇതിൽ രണ്ട് ടീമുകൾ ലോകകപ്പ് സെമി കളിച്ചു. ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകളാണ് സെമിയിലേക്ക് എത്തിയത്.
ജൂണ്‍ ഒന്നുമുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുക. യുഎസ്എയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയും പാകിസ്താനും തമ്മില്‍ ന്യൂയോര്‍ക്കില്‍ ജൂണ്‍ ഒന്‍പതിന് നേരിടും. 20 ടീമുകളാണ് മത്സരത്തിനുണ്ടാവുക. അതെ സമയം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.
ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവും സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ ഓള്‍റൌണ്ടര്‍മാരായുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.