‘ലാപതാ ലേഡീസ്’ ഓസ്ക്കറിൽ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി

ഇന്ത്യയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായി കിരണ്‍ റാവുവിന്റെ ‘ലാപതാ ലേഡീസ്’. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് സിനിമ മത്സരിക്കുക. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് തീരുമാനം പ്രഖ്യാപിച്ചത്. നടന്‍ ആമിര്‍ ഖാനാണ് സിനിമയുടെ നിര്‍മ്മാതാവ്. കിരൺ റാവു ചിത്രം ലാപതാ ലേഡീസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചെങ്കിലും തിയറ്റര്‍ തിയേറ്റർ റിലീസിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഒടിടിയിൽ റിലീസ് ചെയ്തതോടെ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

മലയാള സിനിമകളായ ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, കനി കുസൃതി-ദിവ്യ പിള്ള ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ പിന്തള്ളിയാണ് ലാപത ലേഡീസ് ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 29 ചിത്രങ്ങളില്‍ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയായിരുന്നു അയച്ചത്.

പുതുതായി വിവാഹിതരായ രണ്ട് സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ വീടുകളിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിൽ പരസ്പരം മാറിപ്പോകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രതിഭ രത്ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.