ഗാനന്ധർവ്വന് ഇന്ന് 84-ാം പിറന്നാൾ: ആശംസകളുമായി സംഗീതലോകം

ഗാനഗന്ധർവനെന്ന് മലയാളി ഒരാളെ മാത്രമെ വിളിച്ചിട്ടുള്ളൂ, മലയാളി കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഒരു ശബ്ദത്തിന്റെ പേരാണിന്ന് യേശുദാസ്. മറിച്ച് പേര് പറയാൻ കഴിയാത്തവിധം പതിറ്റാണ്ടുകളായി മലയാളിയുടെ സ്വന്തമാണീ പാട്ടുകാരൻ. ഈ പാട്ടിന്റെ വിസ്മയത്തിന് ഇന്ന് 84-ാം പിറന്നാൾ.

അമേരിക്കയിലെ ടെക്‌സാസിലെ വീട്ടിലാണ് അദ്ദേഹം 84ാം ജന്മദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ജന്മദിനത്തിൽ മൂകാംബിക യാത്ര നേരത്തെ പതിവായിരുന്നുവെങ്കിലും ഇതും കുറച്ചുനാളുകളായി ഇല്ല. എറണാകുളത്ത് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ജന്മദിനാഘോഷം നടക്കുന്നുണ്ട്. ഈ പരിപാടിയിൽ യേശുദാസ് ഓൺലൈനായി പങ്കെടുത്തേക്കും. രാഷ്ട്രീയ-സാംസ്‌കാരിക-സിനിമ ലോകത്തെ പ്രഗത്ഭർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ. ജെ. യേശുദാസ്‌ 1940 ജനുവരി 10 ആം തിയതി ഫോര്‍ട്ടുകൊച്ചിയിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനിച്ചു.കര്‍ണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛന്‍ തന്നെയായിരുന്നു. അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആര്‍ ‍. എല്‍ . വി, സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം.

സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇത് ചെമ്പൈയുടെ മരണം വരെ തുടര്‍ന്നു പോന്നു.1961 നവംബര്‍ 16 ആം തിയതി യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തു. കെ. എസ്‌. ആന്റണിയുടെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. സംഗീത സംവിധായകരായി ദക്ഷിണാമൂര്‍ത്തി, എം. എസ്‌. ബാബുരാജ്‌, ദേവരാജന്‍ എന്നിവരും ഗാനരചയിതാക്കളായി വയലാര്‍, പി. ഭാസ്കരന്‍ , ഓ. എന്‍ ‍. വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു.

പത്മഭൂഷണ്‍, പത്മശ്രീ, അണ്ണാമലൈ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, കേരളാ സര്‍വകലാശാലയുടെ ഡി.ലിറ്റ്, ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനം, ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, ഇരുപത്തിമൂന്നു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, അരനൂറ്റാണ്ടിലേറെയായ സംഗീത ജീവിതത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു. പകരം വെക്കാനില്ലാത്ത തന്റെ സംഗീത ജീവിതത്തിൽ ഇതുവരെ നേടിയത് 8 ദേശീയ പുരസ്കാരങ്ങൾ. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങീ സംസ്ഥാന സർക്കാരുകളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരങ്ങളും യേശുദാസ് സ്വന്തമാക്കിയിട്ടുണ്ട്.

മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ്. സംഗീതത്തിന്‍റെ സ്വഭാവം ഏതായാലും അത് ആ സ്വരമാധുരിയിലേക്ക് സന്നിവേശിക്കപ്പെടുമ്പോള്‍ അവിടം ഗന്ധര്‍വസംഗീതത്തിന്‍റെ വേദിയാകും.