ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി മഞ്ഞപ്പടയുടെ അരങ്ങേറ്റം

ഐഎസ്ല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ഗംഭീരമാക്കി . ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഹര്‍മന്‍ജോത് ഖബ്രയുടെ ഓവര്‍ഹെഡ് പാസില്‍ നിന്നായിരുന്നു ലൂണ ലക്ഷ്യം കണ്ടത്. 82ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്‌നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87ാം മിനിറ്റില്‍ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ട് മിനിറ്റിനകം തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ഇവാന്‍ കലിയുസ്‌നി ബ്ലാസ്റ്റേഴ്സിന്‍റെ ജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി.

ആദ്യ ഇലവനില്‍ ഇറങ്ങിയ സഹല്‍ അബ്ദുള്‍ സമദിന് പകരം രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ രാഹുല്‍ കെ പിയും മികച്ച മുന്നേറ്റങ്ങളോടെ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ചു. ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജീത്തിന്‍റെ മിന്നും സേവുകളാണ് കേരാളാ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ ജയം നിഷേധിച്ചത്.