‘സിക്കന്ദർ പെരുന്നാളിനെത്തും’; മുരുഗദോസ്-സൽമാൻ ഖാൻ ചിത്രത്തിന് തുടക്കം

സൗത്ത് ഇന്ത്യയിലെ ജനപ്രിയ സംവിധായകരിൽ ഒരാളായ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത്സൽമാൻ ഖാൻ നായകനാകുന്ന ആക്ഷൻ എന്റർടെയ്നർ ‘സിക്കന്ദർ’ ചിത്രീകരണം ആരംഭിച്ചു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ ആർ മുരുഗദോസ് വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചുവരവ് നടത്തുന്ന സിനിമയുടെ ഇതിന്റെ ബിടിഎസ് ചിത്രങ്ങൾ സൽമാൻ ഖാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2025 വർഷം പെരുന്നാൾ റിലീസ് ആയി ചിത്രം തിയേറ്ററുകളിലേക്കെത്തും എന്നാണു റിപ്പോട്ടുകൾ.
പതിവുപോലെ ആക്ഷൻ രംഗങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഇത് എങ്കിലും വൈകാരികമായ മുഹൂർത്തങ്ങൾ പ്രേക്ഷകരെ സ്വാധീനിക്കുന്നതിന് വേണ്ടി ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.

രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജ് വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സത്യരാജ് എത്തുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.

ആമിർ ഖാൻ നായകനായ ഗജിനിയിലൂടെയാണ് മുരുഗദോസ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്, തമിഴിൽ സൂര്യ അഭിനയിച്ച ഗജിനിയുടെ റീമേക്കായിരുന്നു ഇത്. അക്ഷയ് കുമാർ അഭിനയിച്ച ഹോളിഡേ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം, വിജയ് അഭിനയിച്ച തുപ്പാക്കിയുടെ റീമേക്ക് ആയിരുന്നു ഇത്. പിന്നീട് സൊനാക്ഷി സിൻഹയെ നായികയാക്കി 2017-ൽ പുറത്തിറങ്ങിയ അകിരയും അദ്ദേഹം സംവിധാനം ചെയ്തു.