ഓസ്കാറിലെത്തിയ ‘ടു കില്‍ എ ടൈഗർ’ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഓസ്കറിൽ മികച്ച ഡോക്യൂമെന്ററിയിലേക്ക് അവസാന നോമിനേഷനിലെത്തിയ ‘ടു കില്‍ എ ടൈഗർ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ തുളിർ ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്.

ഡോക്യുമെന്‍ററിയിലെ പ്രധാന കഥാപാത്രത്തിലൂടെ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നതാണെന്നും പോക്സോ നിയമം ലംഘിച്ചെന്നുമാണ് പരാതി. ചിത്രത്തിന്റെ സംവിധായിക നിഷ പഹൂജയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെയാണ് തുളിർ ചാരിറ്റബിൾ ട്രസ്റ്റ് പരാതി നൽകിയിരുന്നത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് സംവിധായിക ചിത്രീകരണം ആരംഭിച്ചതെന്നും മൂന്നര വര്‍ഷക്കാലം നീണ്ട ചിത്രീകരണത്തിന് ശേഷം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ മാത്രമാണ് അനുവാദം വാങ്ങിയതെന്നും തുളിർ ചാരിറ്റബിൾ ട്രസ്റ്റ് സമ‍‍ർപ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. എന്നാൽ ചിത്രീകരണം തുടങ്ങുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നുവെന്നും ഡോക്യൂമെന്‍ററി റിലീസ് ആകുമ്പോള്‍ അതിജീവിത പ്രായപൂര്‍ത്തി ആയിരുന്നുവെന്നും നെറ്റ്ഫ്ലിക്സ് കോടതിയെ അറിയിച്ചു.

വാദം കേട്ട ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് റാവു ഗെഡ്‌ല എന്നിവരടങ്ങിയ ബെഞ്ച് കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും തുടര്‍വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 8ലേക്ക് കേസ് മാറ്റിവെക്കാനും തീരുമാനിച്ചു.