യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്‍സക്കും, അത്ലറ്റിക്കോ മാഡ്രിഡിനും ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ജയം

ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ സ്പാനിഷ് ടീമുകൾക്ക് പൊരുതുന്ന വിജയം. ബൊറൂസിയ ഡോർട്ട്‌മുണ്ടിനെതിരെ സിമിയോണി പരിശീലിപ്പിക്കുന്ന അത്ലറ്റിക്കോയും, പി എസ് ജിക്കെതിരെ സ്പാനിഷ് അതികായകരായ ബാഴ്‌സലോണയും ആണ് ആദ്യ പടത്തിൽ വിജയം കണ്ടെത്തിയത്. റോഡ്രിഗോ ഡീ പോൾ, സാമുവൽ ലിനോ എന്നിവർ നേടിയ ഗോളിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിലായി ശേഷം സെബാസ്റ്റ്യൻ ഹാളർ 81-ാം മിനുട്ടിൽ നേടിയ ഗോളിലൂടെ തിരിച്ചു വരാനുള്ള ശ്രമം ബൊറൂസിയ നടത്തിയെങ്കിലും രണ്ടു തവണ ക്രോസ് ബാർ വില്ലനായി. . ഏപ്രിൽ 16 ന്‌ ബൊറൂസിയയുടെ ഹോം ഗ്രൗണ്ടിലാണ്‌ രണ്ടാം പാദ മത്സരം.

പി എസ് ജിയുടെ തട്ടകത്തിൽ ലീഡ് നില മാറിമറിഞ്ഞ ആവേശ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പി എസ് ജിക്കെതിരെ ബാഴ്‌സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ മത്സരത്തില്‍ കിസ്റ്റന്‍സണാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. ഡെംബലെ, വിറ്റിഞ്ഞ എന്നിവരാണ്‌ പിഎസ്‌ജിയുടെ സ്‌കോറർമാർ. ഏപ്രിൽ 16ന് സ്പെയിനിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരം.