27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന്, ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

ദാർശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയൻ സംവിധായകൻ ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയിൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്‌നങ്ങളെ ദാർശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ബേലാ താറിന്റെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിൻ ഹോഴ്‌സ്, വെർക്ക്മീസ്റ്റർ ഹാർമണീസ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇന്ത്യയിൽ എത്തുന്ന ബേലാ താറിന് ഡിസംബർ 16ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരൻ എഴുതിയ ‘കാലത്തിന്റെ ഇരുൾഭൂപടങ്ങൾ’എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 184 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബർ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

ദാർദൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെൽജിയൻ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണ് ഇത്. കഴിഞ്ഞ മെയിൽ നടന്ന കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75ാം വാർഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. സർറിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയൻ-ഫ്രഞ്ച് സംവിധായകൻ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി, കാൻമേളയിൽ രണ്ടുതവണ പാം ദി ഓർ നേടുക എന്ന അപൂർവബഹുമതിക്ക് ഉടമയായ സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്ക, ജർമ്മൻ സംവിധായകൻ എഫ്.ഡബ്‌ള്യു മുർനോ എന്നിവരുടെ വിഖ്യാത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകൾ മേളയുടെ മുഖ്യ ആകർഷണമാവും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് സമകാലിക സെർബിയൻ സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തൽസമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് ആണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദർശനത്തിനിടെ തൽസമയം പശ്ചാത്തല സംഗീതം പകരുന്നത്.

പുനരുദ്ധരിച്ച ക്‌ളാസിക് സിനിമകളുടെ വിഭാഗത്തിൽ ജി.അരവിന്ദന്റെ ‘തമ്പ്’ പ്രദർശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച ‘സ്വയംവര’ത്തിന്റെ അൻപതാം വാർഷികാഘോഷവേളയിൽ ചിത്രത്തിന്റെ പ്രത്യേകപ്രദർശനവും മേളയിൽ ഉണ്ടായിരിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. ക്യാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവർത്തകരെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഇത്തവണ ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്‌സിബിഷനുകൾ സംഘടിപ്പിക്കും. മാങ്ങാട് രത്‌നാകരൻ ക്യറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ ‘അനർഘ നിമിഷം’, അനശ്വരനടൻ സത്യന്റെ 110ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ 20 വർഷത്തെ ചലച്ചിത്രജീവിതത്തിൽനിന്നുള്ള 110 മിഴിവാർന്ന ചിത്രങ്ങൾ ശേഖരിച്ച് ആർ.ഗോപാലകൃഷ്ണൻ തയാറാക്കിയ ‘സത്യൻ സ്മൃതി’ എന്നീ പ്രദർശനങ്ങളാണ് സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവെർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ്, അരവിന്ദൻ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധപരിപാടികൾ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംസ്ക്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് വിശദാംശങ്ങൾ അറിയിച്ചത്.