ഒമിക്രോണ്‍ പ്രതിരോധ വാക്‌സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍

കോവിഡിന്റെ അതീവ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചതായി മരുന്ന് നിര്‍മ്മാണക്കമ്പനിയായ ഫൈസര്‍. ഇതുമായി ബന്ധപ്പെട്ട ഗവേഷണം തുടരുകയാണെന്നും വാക്സിന്‍ നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഫൈസര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.

മാര്‍ച്ചില്‍ വാക്സിന്‍ തയാറാകുന്നതിനു പിന്നാലെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുമെന്നും ജെപി മോര്‍ഗണ്‍ ഹെല്‍ത്ത്കെയര്‍ കോണ്‍ഫറന്‍സില്‍ ബൗര്‍ല പറഞ്ഞു. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യകേസ് സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ തന്നെ ഒമിക്രോണിനെതിരെ നിര്‍ദ്ദിഷ്ട വാക്സിന്‍ നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരുന്നതായും ബൗര്‍ല കൂട്ടിച്ചേര്‍ത്തു.

അതെ സമയം രോ​ഗപ്രതിരോധശേഷിയെ മറികടക്കാനുള്ള വൈറസിന്റെ കഴിവാണോ വർധിച്ച വ്യാപന ശേഷിയാണോ അതോ ഇവ രണ്ടും ചേർന്നതാണോ ഇതിന് പിന്നിലെന്ന് ഉറപ്പാക്കാനായിട്ടില്ല. വൈറസിന്റെ തീവ്രത സംബന്ധിച്ചും വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും വ്യക്തമാകാൻ ഇനിയും സമയം വേണ്ടിവരുമെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടി.