ഒന്നിലധികം തവണ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ദക്ഷിണാഫ്രിക്കയിൽ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് വൈറസിന് പുതിയ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരാണ് പല മടങ്ങ് മ്യൂട്ടേഷന്‍ സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ബി.1.1.529 എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിന് പേര് നല്‍കിയിരിക്കുന്നത്. രോഗബാധയുടെ ഉജ്ജീവനത്തിന് ഈ വകഭേദം കാരണമാകുന്നുവെന്ന് പഠനം കാണിക്കുന്നുണ്ട്. ദക്ഷിണാഫ്രക്കയില്‍ ക്രമാതീതമായ രോഗബാധ വര്‍ധനവിന് കാരണമാവുന്ന പുതിയ വകഭേദം ആശങ്കപ്പെടുത്തുന്നുവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഡിസംബറോടെ ദക്ഷിണാഫ്രിക്കയില്‍ നാലാം തരംഗം ഉണ്ടാവുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. നിലവില്‍ വിവിധ രാജ്യങ്ങളില്‍ കൊവിഡ് ബാധക്ക് കാരണമാവുന്ന ഡെല്‍റ്റ, ബീറ്റ വകഭേദങ്ങള്‍ക്ക് യഥാക്രമം രണ്ടും മൂന്നും മ്യൂട്ടേഷനുകളാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍, പുതിയ വകഭേദത്തില്‍ അത് പത്ത് വരെയാണ്. യുവാക്കളിലാണ് പ്രധാനമായും ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. വകഭേദത്തിന്റെ പ്രഹരശേഷി സംബന്ധിച്ച് വരും ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതെ സമയം പുതിയ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നോ ഈ പ്രദേശങ്ങൾ വഴിയോ യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.