ഒമിക്രോണില്‍ ആശങ്ക വേണ്ട; ഹൈ റിസ്‌ക്‌ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍: ആരോഗ്യമന്ത്രി

ഒമിക്രോണില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.ഒമിക്രോണ്‍ പോസിറ്റീവായവരെ പ്രത്യേകമായ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും വാര്‍ഡുകള്‍ തയ്യാറാക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്. ജനിതക ശ്രേണീകരണം തുടര്‍ച്ചയായി നടത്തുന്നുണ്ട്. ഇതുവരെ പുതിയ വേരിയന്റിനെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശന നിരീക്ഷണമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് നിലവില്‍ ഏര്‍രപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതില്‍ ആരെങ്കിലും പോസിറ്റീവാകുന്നുണ്ടെങ്കില്‍ അവരുടെ സാമ്പിള്‍ ജെനോമിക് സര്‍വയലന്‍സിന് കൊടുക്കും. ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ അഞ്ച് ശതമാനം ആളുകളെ റാന്റം ടെസ്റ്റിംഗിന് വിധേയമാക്കും. അവര്‍ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം ജാഗ്രത ഉണ്ടായിരിക്കണം. വിമാനത്താവളങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി

രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം. വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 96.4%പേര്‍ ആദ്യ ഡോസും 63% പേര്‍ രണ്ടാം ഡോസും എടുത്തു. വാക്‌സീന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും മുഖ്യമന്ത്രിയുടേ നേതൃത്വത്തില്‍ നാളെ നടക്കുന്ന പൊതുയോഗത്തില്‍ സംസ്ഥാനത്തെ പൊതു സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു,