വോട്ടിങ്ങും വിവാദങ്ങളും

വോട്ടർ സപ്രഷൻ എന്നനടക്കകം പല വിവാദങ്ങളും പലപ്പോഴായി ചില വ്യക്തികളും പാർട്ടികളും ഉന്നയിക്കുന്ന സാഹചര്യത്തിൽ അതെന്താണ് എന്നു പരിശോധിക്കാം.  സാങ്കേതികമായി പതിനെട്ടു തികഞ്ഞ പൗരന് അമേരിക്കകിൽ വോട്ട് ചെയ്യാമെങ്കിലും അതിനായി തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണമെന്ന നിയമം പല സംസ്ഥാനങ്ങളിലുമുണ്ട്. കള്ളവോട്ട് കുറക്കാനാണ് ഈ രീതിയെന്ന് ഇതിനെ പിന്തുണക്കുന്ന പല റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളും നിലപാടെടുക്കുന്നു. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും , വിദ്യാഭ്യാസം കുറഞ്ഞവരും ന്യൂനപക്ഷവും പലപ്പോഴും ഇത്തരം തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവരാകുമെന്നും അവരെ വോട്ടിങ്ങിൽ നിന്ന് മാറ്റിനിർത്താനായി മെനയുന്ന തന്ത്രത്തിന്റെ ഭാഗമായാണ്  തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കുന്നതെന്നും ഡെമോക്രാറ്റുകൾ ആരോപിക്കുന്നു . മേൽപ്പറഞ്ഞ പിന്നോക്കം നിൽക്കുന്ന വിഭാഗം പൊതുവെ ഡെമോക്രാറ്റുകൾക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്.  ജയിൽവാസം അനുഭവിക്കുന്നവരേയും കുറ്റം ചുമത്തപ്പെട്ടവരേയും പരോളിലോ പ്രൊബോഷനിലോ ഉള്ളവരേയും പല സംസ്ഥാനങ്ങളും വോട്ടിങ്ങിൽ നിന്ന്  വിലക്കുന്നുണ്ട്. ഇതും വിമർശനം ഉണ്ടാക്കുന്ന നടപടിയാണ്. അമേരിക്കയിലെ ജയിലുകളിൽ കറുത്ത വംശജരാണ് കൂടുതലും ശിക്ഷയനുഭവിക്കുന്നതെന്നും അവരുടെ അടിസ്ഥാന അവകാശത്തെ ഇല്ലാതാക്കാനാണ് ഇത്തരം നിയമങ്ങളെന്നും പലരും കുറ്റപ്പെടുത്തുന്നു. എന്തായാലും വോട്ടർ സപ്രഷൻ എന്ന വിഷയം ഡെമോക്രാറ്റുകൾ എന്നും ഉന്നയിക്കുന്ന  തെരഞ്ഞെടുപ്പ് പ്രശ്നങ്ങളിലൊന്നാണ്.